
തിരുവനന്തപുരം : പെന്തക്കോസ്ത് ഐക്യം
കേരളത്തിലെ പെന്തക്കോസ്ത് സമൂഹത്തിൽ വീണ്ടും ഉയർന്നുവരുന്ന ഐക്യവാദം, അതിന്റെ സത്യസന്ധതയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. ഏകദേശം 125 വർഷമായി സ്ഥിരതയാർന്ന ഐക്യം സൃഷ്ടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പെട്ടെന്നുണ്ടാകുന്ന ഈ ഐക്യശ്രമങ്ങൾ സമൂഹത്തിൽ സംശയനിഴൽ വീഴ്ത്തുന്നു. ചില നിരീക്ഷകർക്ക് അനുസരിച്ച്, ഇത്തരം ഐക്യങ്ങൾക്ക് ദീർഘായുസ് ഉണ്ടാകില്ലെന്ന വിലയിരുത്തലും ശക്തമാണ്.
മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പേ തന്നെ ഐക്യവേദി ഒരുക്കാനുള്ള തിരക്ക്, ഈ നീക്കങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യത്തെപ്പറ്റി കൂടുതൽ സംശയങ്ങൾ ഉയർത്തുന്നു. പുല്ലാട് സ്വദേശിയായ ഒരു പാസ്റ്ററാണ് ഈ ഐക്യനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന വിലയിരുത്തലുകൾ ഉയരുന്നതിനൊപ്പം, അദ്ദേഹത്തെ ‘ഐക്യപെന്തക്കോസ്ത് നേതാവ്’ എന്ന നിലയിൽ മുന്നോട്ട് വച്ച് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്ന അധികാര കസേരയിലെത്തിക്കാനുള്ള ശ്രമമാണിതെന്ന വിമർശനവും ശക്തമാകുന്നു.
ഈ പാസ്റ്റർ ഇതിനകം തന്നെ ഒരു ഐക്യവേദിയുടെ നേതാവായിരിക്കെ, സ്വന്തം സംഘടനയെ ഫലപ്രദമായി നയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മറ്റൊരു ഐക്യവേദിക്ക് ചുക്കാൻ പിടിക്കുന്നതെന്ന വിമർശനവും ഉയരുന്നു. കോൺഗ്രസ് അനുഭാവികളായ ചില പാസ്റ്റർമാരുടെ പിന്തുണയോടെയാണ് ഈ നീക്കങ്ങൾ മുന്നോട്ട് പോകുന്നതെന്നും ആരോപണം ശക്തമാണ്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യൂനപക്ഷ പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ചരട് വലികൾ നടക്കുന്നതെന്ന വിലയിരുത്തലും നിലനിൽക്കുന്നു. അതേസമയം, കേരളത്തിൽ ശക്തമായ നിലപാടുകളോടെ പ്രവർത്തിക്കുന്ന യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ (യുപിസി) ഇടത്പക്ഷ മുന്നണിക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ, അതിനെതിരായി യുപിസിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പത്രപ്രസ്താവനകൾ ഇറക്കാൻ ശ്രമിച്ചതും ഇതേ നേതൃത്വമാണെന്ന വിമർശനവും ഉയരുന്നു.
സാഹചര്യാനുസൃതമായ നിലപാട് മാറ്റങ്ങളും, രാഷ്ട്രീയ ഗുണലാഭം ലക്ഷ്യമാക്കിയ നീക്കങ്ങളും ഈ ഐക്യശ്രമങ്ങളുടെ വിശ്വാസ്യതയെ കൂടുതൽ ചോദ്യം ചെയ്യുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ, യുപിസി കേരളത്തിൽ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതും ശ്രദ്ധേയമാണ്. സാധാരണക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ, താഴത്തെ തട്ടിലുള്ള വിശ്വാസികളുടെ ജീവിതസാഹചര്യങ്ങൾ, അവരുടെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണ ആവശ്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഇടപെടലുകൾ നടത്തുന്നതിലൂടെ യുപിസി ശക്തമായ സാന്നിധ്യമായി വളരുന്നതായാണ് വിലയിരുത്തൽ.
ഇത്തരത്തിൽ പ്രവർത്തനപരമായ വളർച്ച കൈവരിക്കുന്ന സംഘടനകളെ അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഐക്യവേദി തട്ടിക്കൂട്ടാനുള്ള ശ്രമമെന്ന വിമർശനവും ശക്തമാണ്.
ഈ ഐക്യവാദത്തിന്റെ മറ്റൊരു പ്രധാന വിരോധാഭാസം അതിന്റെ സമീപനത്തിലാണ്. ആഭരണം ധരിക്കാത്തത് ആത്മീയതയുടെ അടയാളമായി അവതരിപ്പിക്കുന്നവർ തന്നെയാണ്, ആഭരണങ്ങളെ ഹൃദയത്തിലും ലോക്കറുകളിലും സൂക്ഷിക്കുന്ന ജീവിതരീതിയിലൂടെ സ്വാതന്ത്ര്യസഭകളെ മാറ്റിനിർത്തുന്നതെന്ന വിമർശനം ഉയരുന്നു. പുറമേ ഉള്ള നിയന്ത്രണങ്ങൾക്കപ്പുറം ഉള്ളിലെ മൂല്യങ്ങളാണ് വിശ്വാസത്തിന്റെ യഥാർത്ഥ അളവുകോൽ എന്ന ചോദ്യം ഇവിടെ ശക്തമാകുന്നു.
സ്വാതന്ത്ര്യസഭകളിൽ കഴിവുള്ള നേതാക്കളും ശക്തമായ പ്രവർത്തനങ്ങളും നിലനിൽക്കുമ്പോഴും, അവരെ അംഗീകരിക്കാൻ തയ്യാറാകാത്ത സമീപനം ഐക്യത്തിന്റെ ആത്മാവിനോട് പൊരുത്തപ്പെടുന്നില്ല. ഐക്യം സമത്വവും പരസ്പര ബഹുമാനവും ആവശ്യപ്പെടുന്നതാണ്; ഒഴിവാക്കലും മേൽക്കോയ്മയും അല്ല.
സമൂഹത്തിലെ താഴത്തെ തട്ടിലുള്ള വിശ്വാസികളും സുവിശേഷകരും നേരിടുന്ന യാഥാർത്ഥ്യങ്ങൾ—ജീവിതസാഹചര്യങ്ങൾ, മക്കളുടെ വിദ്യാഭ്യാസം, അടിസ്ഥാന ആവശ്യങ്ങൾ—ഇവയെ അവഗണിച്ചുകൊണ്ടുള്ള ഐക്യപ്രഖ്യാപനങ്ങൾ ആശയപരമായ ശൂന്യതയെയാണ് സൂചിപ്പിക്കുന്നത്. ഏകദേശം 40% വരുന്ന ഈ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ യാതൊരു ദൃഢമായ പദ്ധതിയും ഇല്ലെന്ന വിമർശനവും ഉയരുന്നു.
ഇതോടെ, ഇപ്പോഴത്തെ ഐക്യം ആത്മീയ ആവശ്യകതയാണോ, അതോ അധികാര കസേരയ്ക്കായുള്ള ഒരു താൽക്കാലിക നീക്കമാണോ എന്ന ചോദ്യമാണ് കൂടുതൽ ശക്തമാകുന്നത്.
യഥാർത്ഥ ഐക്യം പ്രസ്താവനകളിലൂടെ അല്ല, പ്രവൃത്തികളിലൂടെ തെളിയേണ്ടതാണ്. ആഭരണം ധരിക്കാത്തതിൽ അല്ല, ആഭിമാനവും ആഡംബരവും ഉപേക്ഷിക്കുന്നതിലാണ് ആത്മീയതയുടെ സാരാംശം. അതുവരെ, “ഐക്യം” എന്ന വാക്ക് കേൾക്കുമ്പോൾ പോലും സംശയം ഉയരുന്നത് സ്വാഭാവികമായിത്തീരും.
Gospeltvnews
