
തിരുവനന്തപുരം: യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിൽ (UPC) സംസ്ഥാനത്തെയും രാജ്യത്തെയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി തങ്ങളുടെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. പെന്തെക്കോസ്റ്റ് സമൂഹം എപ്പോഴും സമദൂര നയം പിന്തുടരുന്നവരാണെന്നും, ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുബന്ധമായി പ്രവർത്തിക്കുന്നില്ലെന്നും കൗൺസിൽ അറിയിച്ചു.കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകിയിരുന്നു.
പെന്തെക്കോസ്റ്റ് സമൂഹത്തിന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിൽ സംസ്ഥാനത്ത് ലഭിച്ച സംരക്ഷണവും സഹകരണവുമാണ് അത്തരം പിന്തുണയ്ക്ക് അടിസ്ഥാനമായത്. എന്നാൽ അത് ഒരു താൽക്കാലിക നിലപാട് മാത്രമായിരുന്നുവെന്നും, നിലവിൽ സംഘടന സമദൂര നിലപാടിലേക്ക് തന്നെ തിരിച്ചെത്തുന്നതായും കൗൺസിൽ വ്യക്തമാക്കി.ഇന്നത്തെ സാഹചര്യത്തിൽ, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന മലയാളി പെന്തെക്കോസ്റ്റ് ശുശ്രൂഷകർ പലരും മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ അനാവശ്യ നിയമനടപടികൾക്കും തടങ്കലുകൾക്കും വിധേയരാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. നിരപരാധികളായ ശുശ്രൂഷകരുടെ സുരക്ഷയും മതസ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.അതോടൊപ്പം, കേരളത്തിനുള്ളിലും പെന്തെക്കോസ്റ്റ് ശുശ്രൂഷകരെയും വിശ്വാസികളെയും ലക്ഷ്യമാക്കി നടക്കുന്ന ചില സാമൂഹിക-സാംസ്കാരിക വെല്ലുവിളികളും ശ്രദ്ധേയമാണെന്നും, ഈ വിഷയങ്ങളിൽ ശക്തമായ സംരക്ഷണവും ഇടപെടലും ആവശ്യമാണ് എന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെന്തെക്കോസ്റ്റ് സമൂഹത്തെ ഒരു പ്രത്യേക സഭാ വിഭാഗമായി അംഗീകരിച്ച നടപടി സ്വാഗതാർഹമാണെന്നും, അതിന്റെ ബാക്കിയുള്ള നടപടികൾ പൂർണ്ണമായി നടപ്പിലാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. കൂടാതെ, പെന്തെക്കോസ്റ്റ് സമൂഹത്തിന്റെ സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യോജിച്ച പരിഗണനയും പിന്തുണയും ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.ജനക്ഷേമത്തിനും നീതിയുക്തമായ ഭരണത്തിനും പ്രവർത്തിക്കുന്ന ഏത് സർക്കാരിനും യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലിന്റെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് സംഘടന വ്യക്തമാക്കി. സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുകയും അവ പരിഹരിക്കുന്നതിൽ ആത്മാർത്ഥത കാണിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾക്ക് പിന്തുണ നൽകുന്നതാണ് കൗൺസിലിന്റെ നിലപാട്.
പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും കൗൺസിൽ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും എല്ലാ സമൂഹങ്ങൾക്കും നീതി ലഭ്യമാക്കുന്ന ഭരണമാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു.പെന്തെക്കോസ്റ്റ് സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സാഹചര്യത്തിൽ, സർക്കാരിനോടുള്ള സഹകരണം കൂടുതൽ ശക്തമാവുമെന്നും, അതോടൊപ്പം സമദൂര നയം തുടരുമെന്നും കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തു കാട്ടിലും ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോൺ എന്നിവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
gospeltvnews : 9451787589
