
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലകളിൽ ഉണ്ടായ കുത്തനെ വർദ്ധനവ് സാധാരണ ജനങ്ങളുടെ ജീവിതത്തെ കനത്ത സാമ്പത്തിക സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. കൂടാതെ വാഹനങ്ങളുടെ അമിത ഉപയോഗം മൂലം വായു മലിനീകരണം ഗുരുതരമായി ഉയരുകയും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.ഈ സാഹചര്യത്തിലാണ് സൈക്കിള് ഉപയോഗം വീണ്ടും പ്രാധാന്യം നേടുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സൈക്കിളിൽ നടത്തിയ യാത്ര സമൂഹത്തിൽ വലിയ ശ്രദ്ധ നേടുകയും മാതൃകാപരമായ ഇടപെടലായി വിലയിരുത്തപ്പെടുകയും ചെയ്തു. ലളിതത്വത്തിന്റെയും പൊതുജനങ്ങളോടുള്ള അടുപ്പത്തിന്റെയും ശക്തമായ സന്ദേശമാണ് ഇത് നൽകുന്നത്.ദൂരയാത്രകൾക്കല്ല, മന്ത്രിമാരും എം.എൽ.എമാരും മന്ത്രാലയത്തിലേക്കുള്ളതുപോലുള്ള സമീപയാത്രകൾക്ക് സൈക്കിള് ഉപയോഗിക്കുകയാണെങ്കിൽ അത് കേരളത്തിന്റെ യാത്രാസംസ്കാരത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ഒരു സാമൂഹിക പ്രചാരണമായി മാറി ജനങ്ങളെ വീണ്ടും സൈക്കിള് ഉപയോഗത്തിലേക്ക് ആകർഷിക്കാനും സഹായിക്കും.
കേരളത്തിൽ ഒരുകാലത്ത് വ്യാപകമായിരുന്ന സൈക്കിള് സംസ്കാരം ഇന്ന് കുറഞ്ഞുവരുകയാണ്. റോഡുകളുടെ അസുരക്ഷിതാവസ്ഥയും അപകടഭീതിയും കാരണം പലരും സൈക്കിള് ഉപേക്ഷിച്ചിരിക്കുകയാണ്. അതേസമയം, സുരക്ഷിതമായ സൈക്കിള് പാതകളുടെ അഭാവവും വലിയ വെല്ലുവിളിയാണ്. മറ്റ് സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും പോലെ കേരളത്തിലും പ്രത്യേക സൈക്കിള് പാതകൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.സൈക്കിള് ഉപയോഗം വർദ്ധിപ്പിക്കുന്നത് മലിനീകരണം കുറയ്ക്കാനും അപകടങ്ങൾ ഒഴിവാക്കാനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായകരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്കൂൾ, കോളേജ്, സർക്കാർ തലങ്ങളിൽ സൈക്കിള് പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാകും.സൈക്കിള് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷെഫീക്, ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്, ഭരണാധികാരികളും ജനപ്രതിനിധികളും മാതൃകയായി മുന്നോട്ട് വന്നാൽ സൈക്കിള് സംസ്കാരത്തിന് കേരളത്തിൽ പുതിയ ഉണർവ് നൽകാനാകുമെന്നതാണ്.
gospeltvnews Mob : 9451787589
