
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ അധികാരമേറ്റ ബിജെപി സർക്കാർ കന്നുകാലി അറവ് നിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതോടെ ജീവിതമാർഗം പ്രതിസന്ധിയിലായി ഹിന്ദു കർഷകരും വ്യാപാരികളും. പരമ്പരാഗതമായി കാലികളെ വളർത്തി വിൽപ്പന നടത്തുന്ന ഘോഷ് സമുദായാംഗങ്ങൾക്കാണ് ജീവിതം വഴിമുട്ടിയത്. ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അറവ് നിയമങ്ങൾ സർക്കാർ കർശനമാക്കിയത്. 1950-ലെ പശ്ചിമ ബംഗാൾ അനിമൽ സ്ലോട്ടർ കൺട്രോൾ ആക്ട് കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ കന്നുകാലി വിപണികളിൽ വ്യാപാരം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.പുതിയ നിർദ്ദേശങ്ങൾ പ്രകാരം തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും സർക്കാർ വെറ്ററിനറി ഓഫീസറും സംയുക്തമായി നൽകുന്ന ‘ഫിറ്റ് ഫോർ സ്ലോട്ടർ’ (അറവിന് അനുയോജ്യം) സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 14 വയസ്സിന് മുകളിൽ പ്രായമുള്ളതും, ജോലി ചെയ്യാനോ പ്രജനനത്തിനോ പൂർണ്ണമായി യോഗ്യമല്ലാത്തതുമായ മൃഗങ്ങൾക്ക് മാത്രമേ ഈ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. പ്രായക്കൂടുതൽ, പരിക്കുകൾ, വൈകല്യങ്ങൾ അല്ലെങ്കിൽ ഭേദമാക്കാൻ കഴിയാത്ത രോഗങ്ങൾ ഉള്ളവയെ മാത്രമേ അറവിനായി അനുവദിക്കൂ. ഇതിനു പുറമെ, അംഗീകൃത മുനിസിപ്പൽ കശാപ്പുശാലകളിൽ മാത്രമേ അറവ് നടത്താൻ പാടുള്ളൂ എന്നും പൊതുസ്ഥലങ്ങളിലെ കശാപ്പ് പൂർണ്ണമായി നിരോധിച്ചതായും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഇതുകൂടാതെ ഇത് ജാമ്യം ലഭിക്കാത്ത കുറ്റവുമാണ്.നിയമം കർശനമാക്കിയതോടെ കന്നുകാലി ചന്തകൾ ഭൂരിഭാഗവും വിജനമായി. ബലിപെരുന്നാൾ സീസണിലെ മികച്ച വിൽപന പ്രതീക്ഷിച്ച് ബാങ്ക് വായ്പയെടുത്ത് ബിസിനസ് വിപുലീകരിച്ച ഘോഷ് സമുദായത്തിൽപ്പെട്ടവർ ഉൾപ്പെടെയുള്ള നിരവധി കർഷകരും വ്യാപാരികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കന്നുകാലികളെ വിൽക്കാൻ കഴിയാത്തതിനാൽ വായ്പ തിരിച്ചടവ് മുടങ്ങുമെന്നും ഉപജീവനമാർഗ്ഗം ഇല്ലാതാകുമെന്നുമുള്ള ആശങ്കയിലാണ് ഇവർ. ചന്തകളിൽ വിൽക്കാൻ കഴിയാത്ത കന്നുകാലികളുമായി ദുരിതത്തിലായ കച്ചവടക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദു, മുസ്ലിം വിഭാഗങ്ങളിൽപ്പെട്ട കന്നുകാലി കർഷകരെയും ഈ സാഹചര്യം സാരമായി ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Gospeltvnews.com Mob: 9451787589
