
ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിയുടെ വിജയങ്ങളും അനുകൂല സാഹചര്യങ്ങളും മാത്രം കണ്ട് കൂടെക്കൂടിയ സോഷ്യൽ മീഡിയയിലെ പുതിയ സൈബർ പോരാളികൾക്ക് കെ.സി. വേണുഗോപാൽ എന്ന നേതാവ് ഈ പ്രസ്ഥാനത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. അധികാരത്തിന്റെ തണലില്ലാതിരുന്ന കാലത്ത് രാപ്പകൽ അധ്വാനിച്ചവരെ അവഗണിച്ചുകൊണ്ട്, വസന്തകാലത്ത് മാത്രം വിരുന്നെത്തിയവർ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യഗ്രത കാണിക്കുന്നത് ശരിയല്ല.
അധികാരമില്ലാത്തപ്പോഴും വെയിലത്തും തെരുവിലും പാർട്ടിക്കായി പൊരുതിയ സഹനങ്ങളുടെ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് ഇക്കൂട്ടർ തിരിച്ചറിയുന്നില്ല.വിദ്യാർത്ഥി രാഷ്ട്രീയം മുതൽ കേരളത്തിലെ തെരുവുകളിൽ ലാത്തിയടിയും ടിയർഗ്യാസും ഏറ്റുവാങ്ങി പോരാടിയ പഴയ കെ.എസ്.യുക്കാരന്റെ തുടർച്ചയാണ് ഇന്നത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി. ആലപ്പുഴയിലെ സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ചും അവരുടെ സങ്കടങ്ങളിൽ പങ്കുചേർന്നുമാണ് അദ്ദേഹം തന്റെ ജനകീയ അടിത്തറ കെട്ടിപ്പടുത്തത്. വിരുന്നെത്തുന്നവരുടെ കൈയടികൾക്ക് പിന്നാലെ പോകാൻ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കില്ല.വി.ഡി. സതീശൻ മികച്ചൊരു നിയമസഭാ സാമാജികനും പ്രതിപക്ഷ നേതാവുമാണെന്നതിൽ തർക്കമില്ലെങ്കിലും ഒരു സംസ്ഥാനത്തെ നയിക്കാൻ നിയമസഭയിലെ വാക്പോരുകൾക്കപ്പുറം വലിയ സംഘാടക മികവും അനുഭവസമ്പത്തും ആവശ്യമാണ്. കെ.സി. വേണുഗോപാൽ പാർട്ടിക്ക് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളിലൂടെ സതീശൻ കടന്നുപോയിട്ടില്ല. കോൺഗ്രസ് ദേശീയതലത്തിൽ വലിയ പ്രതിസന്ധി നേരിട്ടപ്പോൾ പലരും പാർട്ടി വിട്ടെങ്കിലും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി നിന്ന് പാർട്ടിയെ പുനർനിർമ്മിക്കാൻ മുൻപന്തിയിൽ നിന്നത് ഈ മലയാളിയാണ്.കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്ര ഏകോപിപ്പിച്ചത് അദ്ദേഹത്തിന്റെ പരിശ്രമമായിരുന്നു. ദേശീയ തലത്തിൽ തന്ത്രങ്ങൾ മെനയുന്ന ആ ബുദ്ധിക്ക് കേരളത്തിന്റെ മുഖ്യമന്ത്രി പദം തീർത്തും അർഹതപ്പെട്ടതാണ്. ആഗോള ബന്ധങ്ങൾ ഉപയോഗിച്ച് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാനും വികസനം കൊണ്ടുവരാനും അദ്ദേഹത്തോളം അനുഭവസമ്പത്തുള്ള മറ്റൊരു നേതാവ് ഇന്ന് കേരളത്തിലില്ല.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവും സംഘടനാ പാടവവുമാണ് അദ്ദേഹത്തെ ഈ പദവിക്ക് യോഗ്യനാക്കുന്നത്.മൈക്കിന് മുന്നിലെ പ്രസംഗങ്ങൾക്കപ്പുറം സാധാരണക്കാരായ പ്രവർത്തകരുടെ ഹൃദയമിടിപ്പറിയുന്ന, ഡൽഹിയിലെ അധികാര സിരാകേന്ദ്രങ്ങളിൽ കേരളത്തിന്റെ ശബ്ദമാകാൻ കഴിവുള്ള നേതാവാണ് അദ്ദേഹം. പ്രതിസന്ധികളിൽ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത കെ.സിയെപ്പോലൊരു കരുത്തുറ്റ സംഘാടകന് മാത്രമേ ഭാവി കേരളത്തെ നയിക്കാൻ സാധിക്കൂ എന്ന് യഥാർത്ഥ കോൺഗ്രസുകാർക്ക് അറിയാം. അധികാരത്തിന്റെ മധുരം നുണയാൻ വന്നവർക്ക് ഇത് മനസ്സിലാകില്ലെങ്കിലും, പാർട്ടിയെ വളർത്തിയ പ്രവർത്തകരുടെ മനസ്സിൽ കെ.സി. വേണുഗോപാൽ തന്നെയാണ് നാളെയുടെ മുഖ്യമന്ത്രി.
Gospeltvnews
