
ലൂസിയാന: ക്രൈസ്തവ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ എഴുത്തുകാരനും പ്രസംഗകനും, നോവലിസ്റ്റും,സഭാ പ്രവർത്തകനുമായ ഡോ. ഏഴകുളം സാംകുട്ടി(77) തന്റെ ഇഹലോക വാസം അവസാനിപ്പിച്ച് യാത്രയായി.വളരെ കാലമായി രോഗത്താൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.ഇംഗ്ലീഷിലും മലയാളത്തിലും അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. “പാളം തെറ്റിയ തീവണ്ടി ” എന്ന നോവൽ ഏഴoകുളം സാംകുട്ടിയെ എന്നും ഓർമ്മിക്കുവാനുള്ള ഒന്നാണ്, ഈ നോവൽ വിവിധ സഭാപശ്ചാത്തലങ്ങളിലുള്ള വായനക്കാരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. തുടക്കത്തിൽ ഗുഡ്‌ന്യൂസ് വാരികയിലെ പതിവ് എഴുത്തുകാരനായിരുന്നു.പത്തനംതിട്ട ജില്ലയിൽ ഏഴംകുളത്ത് 1949-ൽ ജനിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം അർക്കെൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് 1978-ൽ ലൂസിയാന സർവ്വകലാശാലയിൽ നിന്ന്ബ്രിട്ടീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി.മലയാള മനോരമ സൺഡേപതിപ്പ് ഉൾപ്പെടെ നിരവധി ദിനപത്രങ്ങളിലും ആനുകാല്യങ്ങളിലും നിരവധി ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983 -ൽ പ്രസിദ്ധീകരിച്ച പാളം തെറ്റിയ തീവണ്ടി എന്ന നോവലിലൂടെ പ്രശസ്‌തനായ അദ്ദേഹത്തിന്റെ മറ്റ് പ്രമുഖ കൃതികളാണ് ശാസ്ത്രവും ബൈബിളും, ഒടുവിലത്തെ ശത്രു, യുക്തിവാദം ശനി ദിശയിൽ, AD 2000 ( English). ഇദ്ദേഹത്തിൻ്റെ രചനകൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇരുപതോളം ക്രിസ്‌തീയ ഗാനങ്ങളുടെ രചയിതാവ് ആണ്.സാഹിത്യരംഗത്തും ശുശ്രൂഷാരംഗത്തും സജീവമായിരുന്ന ഡോ. സാംകുട്ടി കൗൺസിലിംഗ് ശുശ്രൂഷയിലും സൺഡേ സ്കൂൾ പാഠ്യപദ്ധതി വികസനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്നു. നിരവധി യുവജനപ്രവർത്തകർക്കും എഴുത്തുകാർക്കും മാർഗ്ഗനിർദ്ദേശവും പ്രോത്സാഹനവും നൽകി. ക്രിസ്തുവിനോടുള്ള അചഞ്ചലമായ വിശ്വാസവും സത്യത്തിനോടുള്ള അനുരാഗവും സമർപ്പിതമായ ശുശ്രൂഷയും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സംസ്‌കാരം പിന്നീട്.
Report : Manoj Mathew
